ബംഗാൾ മുഖ്യമന്ത്രിയുടെ പിഎയുടെ കൊലപാതകികൾ പിടിയിൽ
കൊൽക്കത്ത∙ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പഴ്സനൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ. വിശാൽ ശ്രീവാസ്തവ, രാജ് സിങ്, മായങ്ക് മിശ്ര എന്നിവരെയാണ് ബിഹാറിൽ നിന്നും ഉത്തർപ്രദേശിൽ നിന്നുമായി പിടികൂടിയത്. കൊൽക്കത്തയ്ക്ക് സമീപമുള്ള ബാലിയിലെ ടോൾ ബൂത്തിൽ പ്രതികൾ നടത്തിയ യുപിഐ പേയ്‌മെന്റ് പിന്തുടർന്നാണ് പൊലീസ് ഇവരെ കണ്ടെത്തിയത്. ബംഗാൾ, ഉത്തർപ്രദേശ്, ബിഹാർ പൊലീസ് സേനകൾ സംയുക്തമായാണ് അന്വേഷണം നടത്തിയത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ചന്ദ്രനാഥ് രഥ് വെടിയേറ്റ് മരിച്ചത്. വടക്കൻ 24 പർഗാനാസിലെ മധ്യഗ്രാമിലുള്ള തന്റെ വീടിന് 200 മീറ്റർ മാത്രം അകലെവച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന കാറിനു നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. മുൻവശത്തെ പാസഞ്ചർ സീറ്റിലായിരുന്ന അദ്ദേഹത്തെ തൊട്ടടുത്ത് നിന്നാണ് അക്രമികൾ വെടിവച്ചത്. രഥിന്റെ വാഹനത്തെ കാർ ഉപയോഗിച്ച് അക്രമികൾ തടഞ്ഞു. ബൈക്കിലെത്തിയ മറ്റൊരു സംഘം വെടിയുതിർത്തു. പിന്നീട് കാർ ഉപേക്ഷിച്ച സംഘം മറ്റൊരു കാറിലും ബൈക്കിലുമായി രക്ഷപ്പെട്ടു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, ടോൾ പ്ലാസയിൽ പണമടച്ച കാറിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. പിടിയിലായ മൂന്ന് പേരും ഒരേ കാറിലായിരുന്നു യാത്ര ചെയ്തിരുന്നത്. ടോൾ ബൂത്തിൽ ഇവർ യുപിഐ വഴി പണമടച്ചതാണ് കൊലയാളികളിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചത്. പിടിയിലായ മൂന്ന് പേരും പ്രഫഷനൽ കൊലയാളികളാണെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. വാഹനങ്ങൾ മോഷ്ടിച്ചതാണെന്നും കാറിൽ വ്യാജ നമ്പർ പ്ലേറ്റാണ് ഉപയോഗിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.

