ഹൈക്കമാൻഡ് തീരുമാനത്തിൽ തൃപ്തൻ; എന്നും പാർട്ടിക്കൊപ്പം; കെ സുധാകരൻ
ഹൈക്കമാൻഡിന്റെ തീരുമാനത്തിൽ തൃപ്തനെന്ന് കെ.സുധാകരൻ. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമാണ് ഇത്തരത്തിൽ തീരുമാനമെടുക്കാൻ സാധിക്കുക. എന്നും പാർട്ടിക്കൊപ്പം ഉണ്ടാകും. ഗ്രൂപ്പ് നോക്കിയിട്ടല്ല കോൺഗ്രസ് പാർട്ടി മുന്നോട്ട് പോകുന്നത്, എല്ലാവരും ഉത്തരവാദിത്വപ്പെട്ട ആളുകളാണ് കെ സുധാകരൻ പ്രതികരിച്ചു.
എന്തൊക്കെ ഘടകങ്ങൾ ഉണ്ടെങ്കിലും അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതാണ്. വി ഡി സതീശനും, കെ സി വേണുഗോപാലും തനിക്ക് ഒരുപോലെയാണ്. യോജിച്ചുകൊണ്ടുള്ള ഏത് തീരുമാനവും പാർട്ടിക്ക് നല്ലതാണ്.ലീഗ് ഒരുതരത്തിലും സമ്മർദ്ദം ഉണ്ടാക്കിയിട്ടില്ലെന്ന് കെ സുധാകരൻ പറഞ്ഞു.
പതിനൊന്ന് ദിവസത്തെ ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം.
നാല് മണിക്ക് ചേരുന്ന കോൺഗ്രസ് നിയമസഭാ കക്ഷിയോഗം വി ഡി സതീശനെ നേതാവായി തിരഞ്ഞെടുക്കും. തിങ്കളാഴ്ച സെൻട്രൽ സ്റ്റേഡിയത്തിലാകും വി ഡി സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ സത്യപ്രതിജ്ഞ. വി ഡി സതീശനുമായി കൂടിയാലോചിച്ച് ഗവർണറെ കാണുന്ന സമയം തീരുമാനിക്കുമെന്ന് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു.

