ബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർ
ബിഹാറിലെ ബങ്കിപ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ജന്‍ സുരാജ് പാര്‍ട്ടി സ്ഥാപകന്‍ പ്രശാന്ത് കിഷോറിന് അട്ടിമറി വിജയം. 18,953 വോട്ടുകള്‍ക്കാണ് പ്രശാന്ത് വിജയിച്ചത്. ബിജെപിയുടെ നീരജ് കുമാര്‍ സിന്‍ഹയെ പിന്…

ബിഹാറിലെ ബങ്കിപ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ജന്‍ സുരാജ് പാര്‍ട്ടി സ്ഥാപകന്‍ പ്രശാന്ത് കിഷോറിന് അട്ടിമറി വിജയം. 18,953 വോട്ടുകള്‍ക്കാണ് പ്രശാന്ത് വിജയിച്ചത്. ബിജെപിയുടെ നീരജ് കുമാര്‍ സിന്‍ഹയെ പിന്നിലാക്കിയാണ് പ്രശാന്തിന്റെ വിജയം. ആര്‍ജെഡിയുടെ രേഖ ഗുപ്തയാണ് മൂന്നാം സ്ഥാനത്ത്. ബിജെപി പരാജയമറിയാത്ത മണ്ഡലമായിരുന്നു ഇതുവരെ ബങ്കിപ്പൂര്‍. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനാണ് മണ്ഡലത്തില്‍ നിന്ന് ഒടുവില്‍ നിയമസഭയിലേക്ക് എത്തിയത്. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ നിതിന്‍ നബിന്‍ സ്ഥാനമൊഴിഞ്ഞു. ഇതോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ബിജെപി സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ച അഭിഷേക് കുമാര്‍ നാമനിര്‍ദേശം സമര്‍പ്പിച്ചതിന് അടുത്ത ദിവസം മത്സരിക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. തുടര്‍ന്നാണ് നീരജ് കുമാര്‍ സിന്‍ഹയെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്.
ജന്‍ സുരാജ് പാര്‍ട്ടി രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് പ്രശാന്ത് കിഷോര്‍ തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്നത്. കഴിഞ്ഞ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരരംഗത്തിറങ്ങിയിരുന്നെങ്കിലും പ്രശാന്ത് മത്സരിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി പൊലീസിനെ ദുരുപയോഗം ചെയ്‌തെന്നും തന്റെ പ്രവര്‍ത്തകരെ ലക്ഷ്യമിട്ടെന്നും പ്രശാന്ത് കിഷോര്‍ ആരോപിച്ചിരുന്നു. ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രവര്‍ത്തകരെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തതായും വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയതായും പ്രശാന്ത് കിഷോര്‍ ആരോപിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് കനത്ത തിരിച്ചടിയുണ്ടാകും എന്നും ഒരു പൂച്ചയെയോ നായയെയോ മത്സരിപ്പിച്ചാലും തെരഞ്ഞെടുപ്പില്‍ തങ്ങള്‍ ജയിക്കുമെന്ന ബിജെപിയുടെ ആത്മവിശ്വാസം ഇല്ലാതാകുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞിരുന്നു.




