പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെ തുടർന്ന് കൊച്ചി നഗരത്തിൽ നഗരത്തിൽ ഇന്നും ബുധനാഴ്ചയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 11 മണി മുതൽ പ്രധാന റോഡുകളിൽ മാറ്റങ്ങൾ നിലവിൽ വരുമെന്നും യാത്രക്കാർ മുൻകൂട്ടി യാത്രകൾ പ്ലാൻ ചെയ്യണമെന്നും കൊച്ചി സിറ്റി ട്രാഫിക് പൊലീസ് അറിയിച്ചു. നിയന്ത്രണങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ താഴെ നൽകുന്നു.
പ്രധാന റൂട്ടുകളും സമയക്രമവും
പ്രധാനമന്ത്രി കടന്നുപോകുന്ന സമയങ്ങളിൽ താഴെ പറയുന്ന റൂട്ടുകളിൽ പൂർണ്ണമായും ഗതാഗതം തടസ്സപ്പെടും:
- ഉച്ചയ്ക്ക് 12:00 – 12:30: നേവൽ ബേസ്, തേവര, രവിപുരം, പള്ളിമുക്ക് വഴി മറൈൻ ഡ്രൈവ് വരെയുള്ള റൂട്ടിൽ നിയന്ത്രണം ഉണ്ടായിരിക്കും.
- ഉച്ചയ്ക്ക് 12:50 – 01:20: മറൈൻ ഡ്രൈവിൽ നിന്ന് ഹൈക്കോടതി, ബാനർജി റോഡ് വഴി കലൂർ സ്റ്റേഡിയം വരെയുള്ള റൂട്ടിൽ ഗതാഗതം അനുവദിക്കില്ല.
- വൈകുന്നേരം 03:05 – 03:30: കലൂരിൽ നിന്ന് തിരികെ എം.ജി. റോഡ് വഴി നേവൽ ബേസിലേക്കുള്ള യാത്രയ്ക്കിടെ നിയന്ത്രണം ഏർപ്പെടുത്തും.
വാഹനങ്ങൾ വഴിതിരിച്ചുവിടൽ
- ബസുകൾ: ഫോർട്ട് കൊച്ചി ഭാഗത്ത് നിന്ന് വരുന്ന ബസുകൾ ബി.ഒ.ടി ഈസ്റ്റ് ജംഗ്ഷനിൽ നിന്നും കുണ്ടന്നൂർ-വൈറ്റില വഴി പോകണം. ആലുവ ഭാഗത്ത് നിന്നുള്ള ബസുകൾ ഇടപ്പള്ളിയിൽ നിന്ന് തിരിഞ്ഞ് വൈറ്റില-കുണ്ടന്നൂർ വഴി പോകേണ്ടതാണ്.
- ചെറുവാഹനങ്ങൾ: ഫോർട്ട് കൊച്ചിയിൽ നിന്നുള്ള വാഹനങ്ങൾ തേവര ഫെറി-പനമ്പിള്ളി നഗർ-കടവന്ത്ര വഴിയും, ബോൾഗാട്ടിയിൽ നിന്നുള്ളവ ചാത്യാത്ത്-പച്ചാളം-ഇടപ്പള്ളി വഴിയും പോകണം.
- ഭാരവാഹനങ്ങൾ: മാർച്ച് 10-ന് രാത്രി 10 മണി മുതൽ സന്ദർശനം കഴിയുന്നത് വരെ നഗരത്തിനുള്ളിലേക്ക് പ്രവേശനം അനുവദിക്കില്ല.
പാർക്കിംഗ് ക്രമീകരണങ്ങൾ
പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി പ്രത്യേക പാർക്കിംഗ് കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്.
- തൃശൂർ/വൈപ്പിൻ ഭാഗത്ത് നിന്ന്: ബോൾഗാട്ടി, വല്ലാർപാടം ബസിലിക്ക ഗ്രൗണ്ട്, എൽ.എൻ.ജി ടെർമിനൽ പരിസരം.
- തെക്കൻ കേരളം/ഫോർട്ട് കൊച്ചി ഭാഗത്ത് നിന്ന്: ഡി.എച്ച്. ഗ്രൗണ്ട്, മഹാരാജാസ് കോളേജ് ഗ്രൗണ്ട്, എറണാകുളത്തപ്പൻ ഗ്രൗണ്ട്.

