അശ്ലീലവും അപവാദ പ്രചാരണവും; ശ്വേതാ മേനോനും ലക്ഷ്മി പ്രിയയ്ക്കുമെതിരെ പൊലീസിൽ പരാതി നൽകി അൻസിബ
നടി ശ്വേതാ മേനോന്റെ അധ്യക്ഷതയിലുള്ള ഭരണസമിതി കൂട്ടത്തോടെ രാജിവെച്ചതിന് പിന്നാലെ, താരസംഘടനയായ 'അമ്മ'യ്ക്കുള്ളിൽ (AMMA) ഗ്രൂപ്പിസവും ആഭ്യന്തര തർക്കങ്ങളും പുതിയ തലത്തിലേക്ക്. പരസ്പരം ചളിവാരിയെറിയലും കടുത…

നടി ശ്വേതാ മേനോന്റെ അധ്യക്ഷതയിലുള്ള ഭരണസമിതി കൂട്ടത്തോടെ രാജിവെച്ചതിന് പിന്നാലെ, താരസംഘടനയായ 'അമ്മ'യ്ക്കുള്ളിൽ (AMMA) ഗ്രൂപ്പിസവും ആഭ്യന്തര തർക്കങ്ങളും പുതിയ തലത്തിലേക്ക്. പരസ്പരം ചളിവാരിയെറിയലും കടുത്ത ആരോപണങ്ങളും തുടരുന്നതിനിടയിൽ, നടിമാരായ ശ്വേതാ മേനോൻ, ലക്ഷ്മി പ്രിയ എന്നിവർക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി നടി അൻസിബ ഹസൻ പോലീസിനെ സമീപിച്ചു.
തനിക്കെതിരെ ഇരുവരും ചേർന്ന് ഗൂഢാലോചന നടത്തുന്നുവെന്ന് ആരോപിച്ചാണ് അൻസിബ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. തന്നെ വ്യക്തിഹത്യ ചെയ്യാനും സ്ത്രീത്വത്തെ അപമാനിക്കാനും ലക്ഷ്യമിട്ട് വ്യാജ ആരോപണങ്ങൾ കെട്ടിച്ചമയ്ക്കുകയാണെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. ഇതിന് പുറമെ, തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജവും അശ്ലീലത നിറഞ്ഞതുമായ വീഡിയോകൾ നിർമ്മിച്ച് പ്രചരിപ്പിച്ചതായും അൻസിബ ആരോപിക്കുന്നു. ഇത്തരം സൈബർ ആക്രമണങ്ങൾ നടത്തുന്നതിനായി ശ്വേതാ മേനോൻ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു പിആർ (PR) ഏജൻസിയുമായി രഹസ്യ കരാറുണ്ടാക്കിയതായും അൻസിബയുടെ പരാതിയിൽ പ്രത്യേകം പറയുന്നുണ്ട്.
താരങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ കോടതിക്ക് പുറത്ത് തീർക്കാനും രാജിവെച്ച മുതിർന്ന അംഗങ്ങളെ തിരികെ എത്തിക്കാനും അഡ്ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുനയ ചർച്ചകൾ സജീവമായി നടക്കുന്നതിനിടയിലാണ് പുതിയ പരാതി വന്നിരിക്കുന്നത്.




