അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുടെ മരണം: ഒളിവിൽ കഴിഞ്ഞിരുന്ന അധ്യാപകൻ ഡോ. എം കെ റാം പിടിയിൽ
അഞ്ചരക്കണ്ടി ദന്തൽ കോളജ് ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതിയും കോളജ് അധ്യാപകനുമായ ഡോ. എം കെ റാം പിടിയിലായി. കർണാടകയിലെ കുടകിൽ നിന്നാണ…

അഞ്ചരക്കണ്ടി ദന്തൽ കോളജ് ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതിയും കോളജ് അധ്യാപകനുമായ ഡോ. എം കെ റാം പിടിയിലായി. കർണാടകയിലെ കുടകിൽ നിന്നാണ് ഇയാളെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കസ്റ്റഡിയിലെടുത്ത റാമിനെ കണ്ണൂരിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിൽ 10-നാണ് നിതിൻ രാജ് കോളജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. സംഭവം നടന്ന് മൂന്ന് മാസം പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിക്കാത്തതിൽ നിതിന്റെ കുടുംബം പോലീസിനെതിരെ കടുത്ത വിമർശനം ഉയർത്തിയിരുന്നു.
പ്രതിയുടെ സുപ്രീംകോടതിയിലെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി കണ്ണൂരിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം കർണാടകയിലും റാമിന്റെ ജന്മനാടായ ആന്ധ്രാപ്രദേശിലും തിരച്ചിൽ നടത്തിവരികയായിരുന്നു. ഇയാളുടെ അമ്മയുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ സൈബർ അന്വേഷണത്തിനൊടുവിലാണ് ഒളിത്താവളം കണ്ടെത്തി പ്രതിയെ വലയിലാക്കിയത്. പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.




