അടൂരിലെ ഷെഹ്‌നയുടെ മരണം: ആൺസുഹൃത്ത് അരുൺ അറസ്റ്റിൽ
പത്തനംതിട്ട അടൂരിൽ മുപ്പത്തിയൊന്നുകാരിയായ ഷെഹ്‌നയുടെ മരണവുമായി ബന്ധപ്പെട്ട് ആൺസുഹൃത്ത് ഏഴംകുളം സ്വദേശി അരുണിനെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണാ കുറ്റ ചുമത്തിയാണ് അറസ്റ്റ്. ഷെഹ്‌ന ആത്മഹത്യ ചെയ…

പത്തനംതിട്ട അടൂരിൽ മുപ്പത്തിയൊന്നുകാരിയായ ഷെഹ്‌നയുടെ മരണവുമായി ബന്ധപ്പെട്ട് ആൺസുഹൃത്ത് ഏഴംകുളം സ്വദേശി അരുണിനെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണാ കുറ്റ ചുമത്തിയാണ് അറസ്റ്റ്. ഷെഹ്‌ന ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപ് അരുൺ ഇവരെ ക്രൂരമായി മർദിച്ചിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ ആക്രമണത്തെത്തുടർന്നുള്ള മാനസിക വിഷമമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമായത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ഭർത്താവുമായി പിണങ്ങി മാറിത്താമസിച്ചിരുന്ന ഷെഹ്‌നയെ വീടിനുള്ളിലെ സ്റ്റെയർകേസിന്റെ പിടിയിൽ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയം വീട്ടിലുണ്ടായിരുന്ന അരുണിനെ അന്നുതന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. രണ്ടാം ക്ലാസിൽ പഠിക്കുന്ന മകൻ ട്യൂഷന് പോയ സമയത്തായിരുന്നു സംഭവം. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു ഷെഹ്‌ന.
യുവതിയുടെ മരണം കൊലപാതകമാണെന്ന് കുടുംബം ആദ്യം ആരോപിച്ചിരുന്നെങ്കിലും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തൂങ്ങിമരണമാണെന്ന് വ്യക്തമായതോടെ പോലീസ് ഇത് ആത്മഹത്യയെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്നാണ് ആത്മഹത്യാ പ്രേരണാ കുറ്റത്തിന് ആൺസുഹൃത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
(ഓർക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. മാനസികമായ ബുദ്ധിമുട്ടുകൾ നേരിടുന്ന ഘട്ടങ്ങളിൽ സംസ്ഥാന സർക്കാരിന്റെ 'ദിശ' ഹെൽപ് ലൈൻ നമ്പറുകളായ 1056, 0471-2552056 എന്നിവയിൽ സൗജന്യമായി ബന്ധപ്പെടാവുന്നതാണ്).




