ബഹിരാകാശത്തേയ്ക്ക് ആദ്യ മലയാളി; അനിൽ മേനോൻ സഞ്ചരിക്കുന്ന സോയൂസ് എം എസ് 29 പേടകം യാത്ര തിരിച്ചു
മലയാളിയായ അനിൽ മേനോൻ ഉൾപ്പെടുന്ന മൂന്നംഗ സംഘം കസഖ്‌സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് ബഹിരാകാശത്തേക്ക് തിരിച്ചു. എക്സ്പെഡിക്ഷൻ 74 ദൗത്യത്തിന്റെ ഭാഗമായി റഷ്യൻ നിർമിത സോയൂസ് എം എസ് 29 പേടകത്തിലാണ് യ…

മലയാളിയായ അനിൽ മേനോൻ ഉൾപ്പെടുന്ന മൂന്നംഗ സംഘം കസഖ്‌സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് ബഹിരാകാശത്തേക്ക് തിരിച്ചു. എക്സ്പെഡിക്ഷൻ 74 ദൗത്യത്തിന്റെ ഭാഗമായി റഷ്യൻ നിർമിത സോയൂസ് എം എസ് 29 പേടകത്തിലാണ് യാത്ര. റഷ്യൻ ബഹിരാകാശ സഞ്ചാരികളായ പ്യോത്തർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരും ഇദ്ദേഹത്തിനൊപ്പമുണ്ട്. പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തിയ ശേഷം ഇവർ അങ്ങോട്ട് പ്രവേശിക്കും.
മൈക്രോ ഗ്രാവിറ്റിയിലെ രക്തയോട്ടം, നാഡീവ്യൂഹങ്ങളുടെ ഘടന, ശരീരത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ എന്നിവയ്ക്ക് പുറമെ ബഹിരാകാശ നിലയത്തിലെ കുടിവെള്ളം ഉപയോഗിച്ച് ഐവി ഫ്ലൂയിഡ് നിർമ്മിക്കാനുള്ള സാങ്കേതികവിദ്യ തുടങ്ങിയ പരീക്ഷണങ്ങളാണ് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ ഈ ദൗത്യം ലക്ഷ്യമിടുന്നത്.
പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ശങ്കരൻ മേനോന്റെയും ഉക്രൈൻ സ്വദേശിയായ അമ്മയുടെയും മകനായ അനിൽ മേനോൻ അമേരിക്കയിലാണ് ജനിച്ചതും വളർന്നതും. ഹാർവാഡിൽ നിന്ന് ന്യൂറോ ബയോളജിയിലും സ്റ്റാൻഫഡിൽ നിന്ന് മെഡിക്കൽ ബിരുദവും മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. 2014-ൽ നാസയിൽ ഫ്ലൈറ്റ് സർജനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം, പിന്നീട് സ്പേസ് എക്സിന്റെ ആദ്യ ഫ്ലൈറ്റ് സർജനായും മെഡിക്കൽ ഡയറക്ടറായും സേവനമനുഷ്ഠിച്ചു. 2021 ഡിസംബറിലാണ് നാസയുടെ ബഹിരാകാശ സഞ്ചാരിയായി തിരഞ്ഞെടുക്കപ്പെടുന്നത്. സ്പേസ് എക്സ് ജീവനക്കാരിയായ അന്ന മേനോനാണ് ഭാര്യ.




