അയോധ്യയിൽ കാണിക്ക എണ്ണുന്ന ജീവനക്കാരുടെ കൂട്ടരാജി
അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കപ്പണം വെട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) പരിശോധന പുരോഗമിക്കുന്നതിനിടെ ക്ഷേത്രത്തിൽ ജീവനക്കാരുടെ കൂട്ടരാജി. കാണിക്ക എണ്ണുന്ന ജോലിയിൽ ഏർപ്പെട്ട…

അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കപ്പണം വെട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) പരിശോധന പുരോഗമിക്കുന്നതിനിടെ ക്ഷേത്രത്തിൽ ജീവനക്കാരുടെ കൂട്ടരാജി. കാണിക്ക എണ്ണുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന 25 ജീവനക്കാരാണ് ഒന്നിച്ച് രാജിവെച്ചത്. ഡ്യൂട്ടി സമയം വർദ്ധിപ്പിച്ചതും വേതനം വെട്ടിക്കുറച്ചതുമുൾപ്പെടെയുള്ള മാനേജ്‌മെന്റ് നടപടികളിൽ പ്രതിഷേധിച്ചാണ് രാജി. കാണിക്ക എണ്ണുന്നതിന് മേൽനോട്ടം വഹിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) തുളസി ഉദ്യാൻ ബ്രാഞ്ചിലാണ് ജീവനക്കാർ രാജിക്കത്ത് സമർപ്പിച്ചത്.
കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞതിന് പിന്നാലെയാണ് രണ്ട് ഡസനിലധികം വരുന്ന ജീവനക്കാർ പ്രതിഷേധവുമായി ബാങ്കിലെത്തി മെമ്മോറാണ്ടത്തിനൊപ്പം രാജിക്കത്തും കൈമാറിയത്. മുൻപ് രണ്ട് ഷിഫ്റ്റുകളിലായി ചെയ്തിരുന്ന ജോലി നിലവിൽ ഒരൊറ്റ ഷിഫ്റ്റാക്കി പരിമിതപ്പെടുത്തിയെന്നും, ആറ് മണിക്കൂറായിരുന്ന ഡ്യൂട്ടി സമയം ഒൻപത് മണിക്കൂറായി ഉയർത്തിയെന്നും ജീവനക്കാർ ആരോപിക്കുന്നു. ഇതിന് പുറമെ പ്രതിമാസ ശമ്പളത്തിൽ കുറവ് വരുത്തിയതായും ഒരേ ജോലി ചെയ്യുന്നവർക്ക് വ്യത്യസ്ത ശമ്പളമാണ് നൽകുന്നതെന്നും പരാതിയുണ്ട്. പ്രതിമാസ അവധികളുടെ എണ്ണം വെട്ടിക്കുറച്ചതായും ഇവർ പറയുന്നു.
കൂട്ടരാജിയെ തുടർന്ന് തൊട്ടടുത്ത ദിവസമായ വ്യാഴാഴ്ച കാണിക്ക എണ്ണുന്നതിനായി എത്തിയ ജീവനക്കാരുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ക്ഷേത്രത്തിലെ ദൈനംദിന നടപടികൾ തടസ്സപ്പെടാതിരിക്കാൻ രാജിവെച്ചവർക്ക് പകരം പുതിയ ജീവനക്കാരെ നിയമിക്കാനുള്ള നടപടിക്രമങ്ങൾ അധികൃതർ ഉടൻ ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.




