പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനസ്തേഷ്യ പിഴവ്; അബോധാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചു
കണ്ണൂർ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ സ്റ്റിച്ച് ഇടാനായി അനസ്തേഷ്യ നൽകിയതിനെ തുടർന്ന് അബോധാവസ്ഥയിലായ ഒന്നര വയസ്സുകാരൻ മരിച്ചു. പയ്യന്നൂർ എരമം സ്വദേശികളായ സൂരജ് – വിജിഷ ദമ്പതികളുടെ ഏക മകൻ ദേവാൻഷ…

കണ്ണൂർ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ സ്റ്റിച്ച് ഇടാനായി അനസ്തേഷ്യ നൽകിയതിനെ തുടർന്ന് അബോധാവസ്ഥയിലായ ഒന്നര വയസ്സുകാരൻ മരിച്ചു. പയ്യന്നൂർ എരമം സ്വദേശികളായ സൂരജ് – വിജിഷ ദമ്പതികളുടെ ഏക മകൻ ദേവാൻഷ് ശൗര്യയാണ് കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. വെന്റിലേറ്റർ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന കുഞ്ഞിന് ഇന്ന് ഉച്ചയോടെ രക്തസമ്മർദ്ദം വൻതോതിൽ വ്യതിയാനപ്പെടുകയും തുടർന്ന് മസ്തിഷ്ക മരണം (Brain Death) സ്ഥിരീകരിക്കുകയുമായിരുന്നു. സൂരജ് – വിജിഷ ദമ്പതികൾക്ക് ആറ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഉണ്ടായ കുഞ്ഞാണ് ദേവാൻഷ്.
നാല് ദിവസം മുൻപ് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ വീണ് കുഞ്ഞിന്റെ ചുണ്ടിലും മുഖത്തും പരുക്കേറ്റിരുന്നു. മാതമംഗലത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷമാണ് പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചത്. ആദ്യം പീഡിയാട്രീഷ്യനെ കാണിച്ച കുഞ്ഞിനെ പിന്നീട് പ്ലാസ്റ്റിക് സർജന്റെ അടുത്തേക്ക് മാറ്റി. കുഞ്ഞ് നിലവിളിക്കുകയും ബഹളം വെക്കുകയും ചെയ്തതിനെ തുടർന്ന് പ്ലാസ്റ്റിക് സർജന്റെ നിർദ്ദേശപ്രകാരമാണ് അനസ്തേഷ്യ നൽകിയത്. എന്നാൽ അനസ്തേഷ്യ നൽകിയ ഉടൻ തന്നെ കുഞ്ഞിന് ബോധം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അനസ്തേഷ്യ നൽകിയപ്പോൾ കുട്ടിക്ക് ഹൃദയസ്തംഭനം (Cardiac Arrest) ഉണ്ടായെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ അതീവ അടിയന്തിര സാഹചര്യങ്ങളിലല്ലാതെ രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ജനറൽ അനസ്തേഷ്യ നൽകാറില്ലെന്ന് മെഡിക്കൽ വിദഗ്ധർ വ്യക്തമാക്കുന്നു. സംഭവത്തിൽ കടുത്ത ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിൽ പയ്യന്നൂർ പോലീസ് അനസ്തേഷ്യ ഡോക്ടർ ഡോ. അഞ്ജലി പൊതുവാളിനെതിരെ നേരത്തെ തന്നെ കേസ് എടുത്തിരുന്നു. കുഞ്ഞിന്റെ മരണത്തോടെ കേസിൽ കൂടുതൽ അന്വേഷണം നടക്കും.




