സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; വാഴോട്ടുകോണം കൗൺസിലർ ആർ സുഗതന് ജാമ്യം
തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതന് നഗരസഭയിൽ സത്യപ്രതിജ്ഞ ചെയ്യുന്നതിനായി നെടുമങ്ങാട് രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജൂലൈ 13-ന് വൈകിട്ട് അഞ്ച് മണി…

തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതന് നഗരസഭയിൽ സത്യപ്രതിജ്ഞ ചെയ്യുന്നതിനായി നെടുമങ്ങാട് രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജൂലൈ 13-ന് വൈകിട്ട് അഞ്ച് മണി മുതൽ ജൂലൈ 14-ന് രാത്രി ഒൻപത് മണി വരെയാണ് കോടതി ഇളവ് നൽകിയിരിക്കുന്നത്. നെടുമങ്ങാട് കോടതിയുടെ പരിഗണനയിലുള്ള രണ്ട് കേസുകളിലാണ് ഈ താൽക്കാലിക ജാമ്യം. സത്യപ്രതിജ്ഞ ചെയ്യാൻ സുഗതന് ഒരു ദിവസത്തെ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും കോടതിയെ സമീപിച്ചിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ട 20 ബിജെപി കൗൺസിലർമാരിൽ ഒരാളാണ് ഇയാൾ.
വട്ടിയൂർക്കാവ് പോലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആർ. സുഗതനെതിരെ നിരവധി ഗുരുതരമായ കേസുകളാണ് നിലവിലുള്ളത്. 2019 ഓഗസ്റ്റിൽ ഒരാളെ കല്ലുകൊണ്ട് തലയ്ക്കടിച്ച കേസ്, 2023 ജൂലൈയിൽ വീട് അതിക്രമിച്ചു കയറി വാഹനങ്ങൾ തകർത്ത കേസ്, മറ്റൊരു കേസിൽ പ്രതികാരബുദ്ധിയോടെ വീട്ടമ്മയെ ആക്രമിച്ച കേസ് എന്നിവ ഇയാൾക്കെതിരെയുണ്ട്.
ഇവയ്ക്ക് പുറമെ, 2025 മാർച്ചിൽ ബിസിനസ് തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ചതിന് മനപ്പൂർവ്വമല്ലാത്ത നരഹത്യാശ്രമ കേസും, 2025 ജൂലൈയിൽ ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തിയ കേസും ഇയാൾക്കെതിരെയുണ്ട്. ഏറ്റവും ഒടുവിലായി 2026 ഫെബ്രുവരിയിൽ വി.കെ. പ്രശാന്ത് എംഎൽഎയുടെ പരാതിയിൽ ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ഉദ്ഘാടന ചടങ്ങ് തടസ്സപ്പെടുത്തുകയും ചെയ്ത കേസിലും സുഗതൻ പ്രതിയാണ്. ഈ ക്രിമിനൽ കേസുകളെല്ലാം നിലനിൽക്കെയാണ് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സുഗതനെ ബിജെപി വാഴോട്ടുകോണത്ത് സ്ഥാനാർത്ഥിയാക്കിയതും വിജയിച്ചതും.




