വയനാട് മണ്ണിടിച്ചിൽ: ജിഎസ്ഐ നൽകിയ അപകട മുന്നറിയിപ്പ് നിർമ്മാണ കമ്പനി അവഗണിച്ചു
വയനാട് കള്ളാടി തുരങ്കപ്പാത നിർമ്മാണ മേഖലയിലുണ്ടായ വൻ ദുരന്തത്തിന് കാരണം ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (GSI) നൽകിയ അതീവ ജാഗ്രതാ നിർദ്ദേശങ്ങൾ നിർമ്മാണ കമ്പനി പൂർണ്ണമായി അവഗണിച്ചതാണെന്ന് വ്യക്തമാക്കുന്ന രേ…

വയനാട് കള്ളാടി തുരങ്കപ്പാത നിർമ്മാണ മേഖലയിലുണ്ടായ വൻ ദുരന്തത്തിന് കാരണം ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (GSI) നൽകിയ അതീവ ജാഗ്രതാ നിർദ്ദേശങ്ങൾ നിർമ്മാണ കമ്പനി പൂർണ്ണമായി അവഗണിച്ചതാണെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നു. നിർമ്മാണ ചുമതലയുള്ള ദിലീപ് ബിൽഡ്കോൺ കമ്പനിക്ക് കഴിഞ്ഞ ജൂൺ 14-ന് ജിഎസ്ഐ സമർപ്പിച്ച ഔദ്യോഗിക റിപ്പോർട്ടിലെ മുന്നറിയിപ്പുകളാണ് കമ്പനി തള്ളിക്കളഞ്ഞത്. അനക്കാംപൊയിൽ–കള്ളാടി–മേപ്പാടി ടണൽ പദ്ധതിയുടെ നോർത്ത് പോർട്ടൽ പ്രദേശത്ത് നടത്തിയ ഭൗമശാസ്ത്ര പഠനത്തിന് ശേഷമാണ് ജിഎസ്ഐ ഈ റിപ്പോർട്ട് നൽകിയത്.
സുരക്ഷാ ഭിത്തിയുടെ ഇടതുഭാഗത്ത് വിള്ളലുകൾ രൂപപ്പെട്ടിരുന്നതായും, പാറകൾ ഉറപ്പിച്ചു നിർത്തേണ്ട ഭാഗത്ത് റോക്ക് നെയിലിംഗിന് പകരം സോയിൽ നെയിലിംഗ് നടത്തിയതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, കനത്ത മഴയിൽ മണ്ണിലെ വെള്ളം വാർന്നു പോകാനായി ഭിത്തിയിൽ സ്ഥാപിക്കേണ്ട 'വീപ്പ് ഹോളുകൾ' (Weep holes) ആവശ്യത്തിന് ഉണ്ടായിരുന്നില്ല. ഈ പ്രദേശത്തെ 35 മീറ്ററോളം കനമുള്ള മേൽമണ്ണ് പാളിക്ക് വെള്ളം എളുപ്പത്തിൽ ഒഴുക്കിവിടാൻ ശേഷിയില്ലാത്തതാണെന്നും, നിലവിലെ ഡ്രെയിനേജ് സംവിധാനം ഒട്ടും കാര്യക്ഷമമല്ലെന്നുമുള്ള ജിഎസ്ഐയുടെ കടുത്ത സാങ്കേതിക മുന്നറിയിപ്പുകൾ നിർമ്മാണ കമ്പനി പൂർണ്ണമായി അവഗണിച്ചതാണ് അഞ്ച് തൊഴിലാളികളുടെ ജീവനെടുത്ത ദുരന്തത്തിന് കാരണമായത്.




