വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതിൽ അതൃപ്തി; വിയോജിപ്പറിയിച്ച് എക്സൈസ് മന്ത്രി എം. ലിജു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള ബജറ്റ് നിർദ്ദേശത്തിൽ മുഖ്യമന്ത്രി വി. ഡി. സതീശനെ നേരിട്ട് കണ്ട് അതൃപ്തിയും ആശങ്കയുമറിയിച്ച് എക്സൈസ് മന്ത്രി എം. ലിജു. എക്സൈസ് വകുപ്പ് മന്ത്രിയെന്ന നിലയിൽ തന്നോട് മുൻകൂട്ടി ആലോചിക്കാതെയാണ് ഇത്തരമൊരു പ്രഖ്യാപനം ബജറ്റിൽ ഉൾപ്പെടുത്തിയതെന്നതിലുള്ള വിയോജിപ്പാണ് മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചത്. വിവാദമായ ബജറ്റ് നിർദ്ദേശം പൂർണ്ണമായും ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന തരത്തിൽ പരസ്യവിമർശനത്തിനില്ലെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ഈ പദ്ധതി നടപ്പിലാക്കിയാൽ കുട്ടികളിലും യുവാക്കളിലും ഉൾപ്പെടെ വലിയ രീതിയിൽ മദ്യവ്യാപനമുണ്ടാകുമെന്ന ഗുരുതരമായ ആശങ്ക മന്ത്രി പങ്കുവെച്ചു. പദ്ധതി നടപ്പാക്കിയാലുണ്ടാകുന്ന പ്രതിസന്ധികളും പ്രത്യാഘാതങ്ങളും അക്കമിട്ട് നിരത്തിക്കൊണ്ടുള്ള പ്രത്യേക റിപ്പോർട്ടും അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറി. നികുതി കുറച്ച തീരുമാനം വിവാദമായ പശ്ചാത്തലത്തിൽ എക്സൈസ് മന്ത്രി എക്സൈസ് കമ്മീഷണറെ വിളിച്ചുവരുത്തി അടിയന്തര ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിലെ തീരുമാനങ്ങളും റിപ്പോർട്ടും അടക്കമാണ് മന്ത്രി മുഖ്യമന്ത്രിയെ ബോധിപ്പിച്ചത്.
അതേസമയം, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബജറ്റ് പ്രഖ്യാപനം സംസ്ഥാനത്ത് മദ്യവ്യാപനം കൂട്ടാനുള്ള അപകടകരമായ നീക്കമാണെന്ന് ആരോപിച്ച് പ്രതിപക്ഷം ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.




