അടിവസത്രത്തിൽ ഒളിപ്പിച്ച് കടത്തിയ എംഡിഎംഎയുമായി പിടിയിൽ

ബംഗളൂരുവിൽ നിന്നും അടിവസ്ത്രത്തിലും പാന്റ്സിന്റെ പോക്കറ്റിലും ഒളിപ്പിച്ച് നാട്ടിലേക്ക് കടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയുമായി (MDMA) യുവാവും യുവതിയും വടക്കഞ്ചേരി പോലീസിന്റെ പിടിയിലായി. കോട്ടയം പൊൻകുന്നം പുതുപറമ്പിൽ എലിസബത്ത് (25), ഈരാറ്റുപേട്ട അരുവിച്ചിറ കടുവാമുഴി ഷാഹുൽ സുനീർ (29) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപം വെച്ചാണ് ഇവർ പിടിയിലാകുന്നത്.
ലഹരി വിരുദ്ധ വേട്ടയായ 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബംഗളൂരുവിൽ നിന്നും രണ്ട് വ്യത്യസ്ത ട്രാവൽസ് ബസുകളിലായി പന്നിയങ്കര ടോൾ പ്ലാസ വരെ എത്തിയ ഇവർ, അവിടെ ഇറങ്ങി കോട്ടയത്തേക്ക് ഒരേ ബസിൽ ഒരുമിച്ച് യാത്ര ചെയ്യാൻ കാത്തുനിൽക്കുന്നതിനിടെയാണ് പോലീസ് വലയിലാകുന്നത്. പരിശോധനയിൽ ഷാഹുലിന്റെ പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് 44.089 ഗ്രാമും, എലിസബത്തിന്റെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 21.164 ഗ്രാമും ഉൾപ്പെടെ ആകെ 65 ഗ്രാം ഒാളം എംഡിഎംഎ പോലീസ് കണ്ടെടുത്തു.
സുഹൃത്തുക്കളായ ഇവർ ബംഗളൂരുവിൽ നിന്നാണ് ലഹരിമരുന്ന് വാങ്ങിയതെന്ന് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇവർക്ക് അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. നിലവിൽ ഇവരുടെ പേരിൽ മറ്റ് മുൻകാല കേസുകൾ ഇല്ലെന്നാണ് വിവരം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.




