ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിന് പാർട്ടിയിൽ നിന്ന് സസ്‌പെന്‍ഷൻ
ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാറിനെതിരായ അച്ചടക്ക നടപടി സസ്‌പെൻഷനിൽ ഒതുക്കി സിപിഐഎം. കടുത്ത നടപടി സ്വീകരിക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ…

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാറിനെതിരായ അച്ചടക്ക നടപടി സസ്‌പെൻഷനിൽ ഒതുക്കി സിപിഐഎം. കടുത്ത നടപടി സ്വീകരിക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ ആവശ്യമുയർന്നിട്ടും, ജില്ലാ കമ്മിറ്റി യോഗം നടപടി സസ്‌പെൻഷനിൽ മാത്രമായി ഒതുക്കുകയായിരുന്നു. പാർട്ടിക്കുള്ളിൽ നിന്ന് പുറത്താക്കിയാൽ തന്റെ ആത്മകഥയിലൂടെ നേതാക്കൾക്കെതിരെയുള്ള നിർണായക വെളിപ്പെടുത്തലുകൾ പുറത്തുവിടുമെന്ന സൂചനകൾ പത്മകുമാർ നൽകിയതിന് പിന്നാലെയാണ് നേതൃത്വം ഈ തീരുമാനത്തിലേക്ക് എത്തിയതെന്നാണ് വിവരം.
നടപടി തീരുമാനിക്കാൻ നിർണായക ജില്ലാ കമ്മിറ്റി യോഗം ചേരുന്നതിനിടെ പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന കൂടുതൽ വെളിപ്പെടുത്തലുകളുമായി പത്മകുമാർ രംഗത്തെത്തി. ശബരിമല മേൽശാന്തി നിയമനത്തിൽ മന്ത്രി ഉൾപ്പെടെയുള്ള സിപിഐഎം നേതൃത്വം ഇടപെട്ടതായാണ് പത്മകുമാറിന്റെ പുതിയ തുറന്നുപറച്ചിൽ. താൻ നിർദ്ദേശിക്കുന്നയാളെ മേൽശാന്തിയായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കത്ത് നൽകിയിരുന്നുവെന്നും, നിലവിൽ പേര് വെളിപ്പെടുത്തുന്നില്ലെങ്കിലും ആത്മകഥയിൽ ഈ കത്ത് ഉൾപ്പെടെ പ്രസിദ്ധീകരിക്കുമെന്നും പത്മകുമാർ സുഹൃത്തുക്കളോട് വ്യക്തമാക്കി.
ഇതിനുപുറമെ, ശബരിമല യുവതീ പ്രവേശന വിവാദകാലത്ത് റാന്നി പെരുനാട്ടിലെ ചില സ്ത്രീകളെ സന്നിധാനത്ത് എത്തിക്കാൻ പ്രാദേശിക എംഎൽഎയുടെ നേതൃത്വത്തിൽ ശ്രമം നടന്നിരുന്നതായും പത്മകുമാർ വെളിപ്പെടുത്തി. ഈ നീക്കം ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന താനാണ് അന്ന് തടഞ്ഞതെന്നും അദ്ദേഹം അവകാശപ്പെടുന്നു.
ആത്മകഥയിലൂടെ പാർട്ടിയെയും സർക്കാരിനെയും പ്രതിക്കൂട്ടിലാക്കുന്ന കത്തുകളും തെളിവുകളും പുറത്തുവിടുമെന്ന പത്മകുമാറിന്റെ ശക്തമായ വെല്ലുവിളിയാണ്, അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കാതെ സസ്‌പെൻഷനിൽ മാത്രം ഒതുക്കി തീർക്കാൻ സി.പി.ഐ.എം നേതൃത്വത്തെ പ്രേരിപ്പിച്ചത്.




