ഷിഗെല്ല: വീണ്ടും മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു
സംസ്ഥാനത്ത് ആശങ്കയുണർത്തി ഷിഗെല്ല ബാധയെത്തുടർന്ന് വീണ്ടും മരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരനാണ് ഒടുവിലായി മരണത്തിന് കീഴടങ്ങിയത്. മലപ്പുറം പൂക്കോട്ടൂർ സ്വദേശ…

സംസ്ഥാനത്ത് ആശങ്കയുണർത്തി ഷിഗെല്ല ബാധയെത്തുടർന്ന് വീണ്ടും മരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരനാണ് ഒടുവിലായി മരണത്തിന് കീഴടങ്ങിയത്. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ വിദ്യാർത്ഥിയാണ് മരിച്ചത്. പനിയും കടുത്ത വയറിളക്കവും ബാധിച്ചതിനെത്തുടർന്ന് ഈ മാസം 12-നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
അടുത്ത ദിവസങ്ങളിലായി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ ഷിഗെല്ല മരണമാണിത്. നേരത്തെ കോഴിക്കോട് തലക്കുളത്തൂർ സ്വദേശിയായ എൽകെജി വിദ്യാർത്ഥിനി നിള (നാലര വയസ്സ്) കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. മലപ്പുറത്ത് വയറിളക്കം ബാധിച്ച് മരിച്ച മറ്റൊരു സ്ത്രീക്കും പരിശോധനയിൽ ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു.
മരണങ്ങൾക്ക് പുറമെ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുട്ടികൾക്ക് രോഗബാധ സ്ഥിരീകരിക്കുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നുണ്ട്. പയ്യോളിയിൽ മൂന്ന് വയസ്സുകാരനും, തുറയൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെടുന്ന ഒമ്പത് വയസ്സുകാരനുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതിൽ മൂന്ന് വയസ്സുകാരന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
തുടർച്ചയായി ഷിഗെല്ല കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. പനി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ ചികിത്സ തേടണമെന്നും പൊതുജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.




