ഇന്‍ഡിഗോ വിമാനത്തിലെ മര്‍ദ്ദന പരാതി: ഇ പി ജയരാജനെതിരെ എസ്‌ഐടി അന്വേഷണം

ഇൻഡിഗോ വിമാനത്തിനുള്ളിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചെന്ന പരാതിയിൽ സിപിഐഎം നേതാവ് ഇ. പി. ജയരാജനെതിരായ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ തീരുമാനപ്രകാരമാണ് അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ (ACP) നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിക്കുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും.
ഇ. പി. ജയരാജന് പുറമെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ ഗൺമാൻ അനിൽ കുമാറിനെതിരെയും പ്രത്യേക സംഘം അന്വേഷണം നടത്തും. സംഭവത്തിൽ തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിമാനത്തിനുള്ളിൽ വെച്ച് തങ്ങളെ മർദ്ദിച്ചുവെന്ന് കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പരാതി നൽകിയിരുന്നത്.
നേരത്തെ ഈ കേസ് അന്വേഷിച്ച പോലീസ്, ഇ. പി. ജയരാജനെതിരായ കുറ്റങ്ങൾ ഒഴിവാക്കി കേസ് എഴുതിത്തള്ളാൻ അനുമതി തേടി കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, പോലീസിന്റെ ഈ റഫർ റിപ്പോർട്ട് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കർശനമായി തള്ളി. കേസ് അത്രയെളുപ്പം എഴുതിത്തള്ളാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, സംഭവം കൃത്യമായി അന്വേഷിച്ച് പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിടുകയായിരുന്നു. കോടതിയുടെയും ഹൈക്കോടതിയുടെയും കർശന നിലപാടുകളുടെ പശ്ചാത്തലത്തിലാണ് ഇപ്പോൾ പോലീസിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കേണ്ടി വന്നിരിക്കുന്നത്.




