ഒരു ഓര്‍ഡിനറി പോലും സിറ്റി ഫാസ്റ്റാക്കി മാറ്റിയിട്ടില്ല: മുഖ്യമന്ത്രി വി ഡി സതീശന്‍

സംസ്ഥാന സർക്കാർ സ്ത്രീകൾക്കായി നടപ്പിലാക്കിയ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായ വ്യാജപ്രചാരണങ്ങൾ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. സൗജന്യ യാത്ര തടസ്സപ്പെടുത്തുന്നതിനായി കെഎസ്ആർടിസി ഓർഡിനറി ബസുകൾ വ്യാപകമായി 'സിറ്റി ഫാസ്റ്റ്' ബസുകളാക്കി മാറ്റുകയാണെന്ന പ്രചാരണം തികച്ചും അവാസ്തവമാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
യുഡിഎഫ് സർക്കാരിന്റെ ചരിത്രപരമായ ഈ പദ്ധതിയുടെ ശോഭ കെടുത്താൻ ചിലർ ബോധപൂർവ്വം പച്ചക്കള്ളങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. സംസ്ഥാനത്ത് ഒരു ഓർഡിനറി ബസ് പോലും സിറ്റി ഫാസ്റ്റാക്കി മാറ്റിയിട്ടില്ല. എന്നാൽ പദ്ധതിയുടെ ഭാഗമായി യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായതിനെ തുടർന്ന് ചില റൂട്ടുകളിൽ സിറ്റി ഫാസ്റ്റ് ബസുകൾ ഓർഡിനറി സർവീസുകളായി ഉപയോഗിക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ആദ്യ ദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ റെക്കോർഡ് വർദ്ധനവിന്റെ കൃത്യമായ കണക്കുകൾ സർക്കാർ ഇതിനകം തന്നെ പുറത്തുവിട്ടിട്ടുള്ളതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
തിരുവനന്തപുരം നഗരത്തിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളിൽ പുതുതായി 'സിറ്റി ഫാസ്റ്റ്' സ്റ്റിക്കറുകൾ പതിക്കുന്നുവെന്ന ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു സോഷ്യൽ മീഡിയയിൽ സർക്കാരിനെതിരെ വിമർശനം ഉയർന്നത്. എന്നാൽ, അനന്തപുരി ഉൾപ്പെടെയുള്ള ഓർഡിനറി അല്ലാത്ത ബസുകൾ യാത്രക്കാർക്ക് എളുപ്പത്തിൽ തിരിച്ചറിയുന്നതിന് വേണ്ടിയാണ് ഈ സ്റ്റിക്കറുകളും ബോർഡുകളും സ്ഥാപിച്ചതെന്ന വിശദീകരണവുമായി കോൺഗ്രസ് അനുകൂല സംഘടനകളും രംഗത്തെത്തിയിരുന്നു. ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള രാഷ്ട്രീയ ചർച്ചകൾ തുടരുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി നേരിട്ട് ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയത്.




