
7 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം, വേടനെതിരെ കേസെടുക്കാൻ വനംവകുപ്പും
കഞ്ചാവ് കേസിൽ പിടിയിലായ റാപ്പർ വേടൻ വീണ്ടും വലിയ കുരുക്കിലേക്ക്. കഴുത്തിൽ ധരിച്ചിരുന്ന മാലയിൽ പുലിപ്പല്ല് കണ്ടെത്തിയതോടെയാണ് വനംവകുപ്പും രംഗത്തുവന്നത്. റാപ്പർക്കെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി കേസെടുക്കും. ഇദ്ദേഹത്തെ ഇന്ന് കോടനാട്ടെ വനം വകുപ്പ് ഓഫീസിലേക്ക് കൊണ്ടുപോയേക്കും. മൂന്ന് മുതൽ 7 വർഷം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിക്കുന്നതാണ് കുറ്റം. നാളെ കോടതിയിൽ ഹാജരാക്കും. വേടനെതിരെ ആയുധ നിയമപ്രകാരവും കേസെടുത്തേക്കും. ഇയാളിൽ നിന്ന് പ്രത്യേക തരം മഴുവും വാളും ഉൾപ്പടെയുള്ള ആയുധങ്ങൾ കണ്ടെത്തി. തൃപ്പുണ്ണിത്തുറയിലെ ഫ്ളാറ്റിലായിരുന്നു പരിശോധന.
പുലിപ്പല്ല് തായ്ലൻഡിൽ നിന്ന് കൊണ്ടുവന്നതെന്നാണ് ഇയാൾ നൽകിയിരിക്കുന്ന മൊഴി. ഇന്ത്യയിൽ പുലിപ്പല്ല് കൈവശം വയ്‌ക്കുന്നത് ജാമ്യമില്ലാ കുറ്റമാണ്.ഇത് വിദേശത്ത് നിന്നെത്തിച്ചാലും കുറ്റം നിലനിൽക്കും. അതേസമയം പൊലീസിന്റെ വേട്ടയാടലാണോ എന്ന ചോദ്യത്തോട് അല്ലെന്നായിുരന്നു ഇയാളുടെ മറുപടി. തനിക്ക് പറയാനുള്ളത് പിന്നെ പറയാമെന്നും വൈദ്യ പരിശോധയ്‌ക്ക് എത്തിച്ചപ്പോൾ ഇയാൾ പ്രതികരിച്ചു.
വേടനൊപ്പം സംഘത്തിലെ അംഗങ്ങളായ എട്ട് പേരെയും അറസ്റ്റ് ചെയ്തിരുന്നു. ആറന്മുള സ്വദേശി വിനായക് മോഹൻ, തിരുവനന്തപുരം കൈമനം സ്വദേശി വൈഷ്ണവ് ജി.പിള്ള, സഹോദരൻ വിഗനേഷ് ജി.പിള്ള, പെരിന്തൽമണ്ണ സ്വദേശി ജാഫർ, തൃശൂർ പറളിക്കാട് സ്വദേശി കശ്യപ് ഭാസ്കർ, നോർത്ത് പറവൂർ സ്വദേശി വിഷ്ണു കെ.വി, കോട്ടയം മീനടം സ്വദേശി വിമൽ സി.റോയ്, മാള സ്വദേശി ഹേമന്ത് വി.എസ് എന്നിവരുമാണ് അറസ്റ്റിലായത്.