
തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും
തൃശൂർ പൂരത്തിന് കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തും. കഴിഞ്ഞ ഏതാനും വർഷങ്ങളായി തൃശൂർ പൂരത്തിലെ നിറസാന്നിധ്യമായിരുന്നു തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. ചെമ്പൂക്കാവ് ശ്രീ കാർത്യായനി ഭഗവതിയുടെ തിടമ്പാകും ഇക്കുറി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഏറ്റുക. കഴിഞ്ഞവർഷം നെയ്തിലക്കാവ് അമ്മയുടെ തിടമ്പേറ്റിയിരുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ആയിരുന്നു.
ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരത്തിന് എത്തില്ലെന്ന വാർത്തകൾ വന്നിരുന്നു. ആന വരുമ്പോൾ തിരക്ക് കൂടുന്നതും, നിയന്ത്രിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും കൊണ്ടാണ് പിൻമാറിയതെന്ന് തെച്ചിക്കോട്ടുകാവ് ദേവസ്വം അറിയിച്ചിരുന്നു. എന്നാൽ പൂരപ്രേമികളുടെ ആവശ്യം പരിഗണിച്ചാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തിൽ പങ്കെടുപ്പിക്കാൻ തീരുമാനിച്ചത്.
നേരത്തെ പൂര വിളംബരത്തിൽ നിന്നും ആനയെ മാറ്റിയിരുന്നു. കഴിഞ്ഞ രണ്ടുവർഷം മാത്രമാണ് പൂരദിവസം തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തിയത്. അതിനുമുൻപ് തലേന്ന് നടക്കുന്ന പൂരവിളംബരത്തിനാണ് എത്തിയിരുന്നത്. അഞ്ചുവർഷം തൃശ്ശൂർ പൂരത്തിനായി തെക്കേഗോപുരനട തുറന്നിടാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തിയിരുന്നു.ഇത് എറണാകുളം ശിവകുമാറിലേക്ക് മാറ്റിയതോടെ നെയ്‌തലക്കാവിലമ്മയുടെ തിടമ്പേറ്റാനാണ് തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രൻ എത്തിയിരുന്നത്.