
‘തെറ്റ് തിരുത്തും; ലഹരി ഉപയോഗവും മദ്യപാനവും ശരിയായ ശീലമല്ല’; വേടൻ
തെറ്റ് തിരുത്തുമെന്ന് റാപ്പർ വേടൻ. ലഹരി ഉപയോഗവും മദ്യപാനവും ശരിയായ ശീലമല്ല. തന്നെ കേൾക്കുന്നവർ ഈ വഴി സ്വീകരിക്കരുതെന്ന് വേടൻ അഭ്യർത്ഥിച്ചു. തിരുത്താനുള്ള ശ്രമത്തിലാണ് താൻ എന്ന് വേടൻ വ്യക്തമാക്കി. പുലിപ്പല്ല് കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വേടൻ. ‘നല്ലൊരു മനുഷ്യനായി മാറാന്‍ പറ്റുമോ എന്ന് ഞാനൊന്ന് നോക്കട്ടെ’ എന്ന് വേടന്‍ പ്രതികരിച്ചു.
പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.വേടന്റെ ജാമ്യപേക്ഷ കോടതി പരിഗണിച്ചു. ജാമ്യത്തിന് കർശന ഉപാധികൾ കോടതി വച്ചു. അന്വേഷണവുമായി സഹകരിക്കണം. കേരളം വിട്ടു പുറത്തു പോകരുത്. ഏഴുദിവസത്തിനുള്ളിൽ പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗത്തിനു മുന്നിൽ ഹാജരാകണം എന്നും കോടതി നിർദേശിച്ചു.സമ്മാനമായി ലഭിച്ച വസ്തു പുലി പല്ല് എന്ന് അറിയില്ലായിരുന്നു, അറിഞ്ഞിരുന്നെങ്കിൽ ഉപയോഗിക്കിലായിരുന്നു എന്ന് വേടൻ കോടതിയെ അറിയിച്ചു.