സ്കൂളിൽ വാട്ടർ ബോട്ടിലിൽ ചാരായമെത്തിച്ച പത്താം ക്ലാസുകാരൻ പിടിയിൽ
കോഴിക്കോട് താമരശ്ശേരിയിൽ സ്കൂളിൽ വാട്ടർ ബോട്ടിലിൽ വ്യാജമദ്യം (ചാരായം) കൊണ്ടുവന്ന പത്താം ക്ലാസ് വിദ്യാർത്ഥി പിടിയിൽ. സ്കൂൾ അധികൃതർ നടത്തിയ ബാഗ് പരിശോധനയിലാണ് വിദ്യാർത്ഥിയുടെ വാട്ടർ ബോട്ടിലിൽ നിന്ന് ചാര…

കോഴിക്കോട് താമരശ്ശേരിയിൽ സ്കൂളിൽ വാട്ടർ ബോട്ടിലിൽ വ്യാജമദ്യം (ചാരായം) കൊണ്ടുവന്ന പത്താം ക്ലാസ് വിദ്യാർത്ഥി പിടിയിൽ. സ്കൂൾ അധികൃതർ നടത്തിയ ബാഗ് പരിശോധനയിലാണ് വിദ്യാർത്ഥിയുടെ വാട്ടർ ബോട്ടിലിൽ നിന്ന് ചാരായം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിദ്യാർത്ഥിയുടെ വീട്ടിൽ നിന്ന് 28 ലിറ്റർ ചാരായം പോലീസ് പിടിച്ചെടുത്തു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ കുട്ടിയുടെ രണ്ടാനച്ഛനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.
സ്കൂളിൽ ചില വിദ്യാർത്ഥികൾ മദ്യം ഉപയോഗിക്കുന്നതായി അധ്യാപകർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ സ്കൂളിൽ വിദ്യാർത്ഥികളുടെ ബാഗുകൾ വിശദമായി പരിശോധിച്ചപ്പോഴാണ് ഒരു വിദ്യാർത്ഥിയുടെ വാട്ടർ ബോട്ടിലിൽ മദ്യം കണ്ടെത്തിയത്. ആദ്യം സഹപാഠി നൽകിയതാണെന്നായിരുന്നു വിദ്യാർത്ഥിയുടെ മൊഴി. സ്കൂൾ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് താമരശ്ശേരി പോലീസ് സ്ഥലത്തെത്തി കുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
തന്റെ രണ്ടാനച്ഛൻ വീട്ടിൽ വ്യാജമായി ചാരായം വാറ്റാറുണ്ടെന്നും, വാറ്റാൻ തന്നെ സഹായത്തിന് വിളിക്കാറുണ്ടെന്നും വിദ്യാർത്ഥി പോലീസിനോട് സമ്മതിച്ചു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വിദ്യാർത്ഥിയുടെ വീട്ടിൽ ഉടനടി പരിശോധന നടത്തുകയായിരുന്നു. വീട്ടിൽ ചാക്കിൽ കെട്ടിവെച്ച നിലയിൽ 56 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 28 ലിറ്റർ ചാരായമാണ് പോലീസ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അപകടകരമായ സാഹചര്യത്തിൽ മദ്യം കൈവശം വെച്ചതിനും ഉപയോഗിച്ചതിനും രണ്ട് വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒളിവിൽ പോയ രണ്ടാനച്ഛനെ കണ്ടെത്താൻ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.




