ഉത്തരേന്ത്യയിൽ കനത്ത മഴ: മഹാരാഷ്ട്രയിൽ മരണം 12 ആയി; പൂനെയിൽ റെഡ് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നതിനിടെ മഹാരാഷ്ട്രയിലുണ്ടായ മഴക്കെടുതികളിൽ മരണം 12 ആയി. മുംബൈ മൻഖുർദ് ജനത നഗറിൽ നാല് നിലകളുള്ള താൽക്കാലിക കുടിൽ തകർന്ന് വീണ് ആറ് പേർ മരിച്ചു. ശക്തമായ മഴയിൽ സംസ്ഥാനത്ത് പ…

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നതിനിടെ മഹാരാഷ്ട്രയിലുണ്ടായ മഴക്കെടുതികളിൽ മരണം 12 ആയി. മുംബൈ മൻഖുർദ് ജനത നഗറിൽ നാല് നിലകളുള്ള താൽക്കാലിക കുടിൽ തകർന്ന് വീണ് ആറ് പേർ മരിച്ചു. ശക്തമായ മഴയിൽ സംസ്ഥാനത്ത് പലയിടങ്ങളിലും കെട്ടിടങ്ങൾ തകർന്നതായാണ് റിപ്പോർട്ട്. പുലർച്ചെ നാല് മണിയോടെ മുംബൈ-പൂനെ ടണലിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുകയും വാഹനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു.
അടുത്ത ഏഴ് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുംബൈയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചപ്പോൾ പൂനെയിൽ റെഡ് അലർട്ട് തുടരുകയാണ്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ പൂനെ, മുംബൈ, താനെ, നവി മുംബൈ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. ജനങ്ങൾ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും അപകടകരമായ ജലാശയങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും പൂനെ മുനിസിപ്പൽ കോർപ്പറേഷൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
മഹാരാഷ്ട്രയ്ക്ക് പുറമെ ഗുജറാത്ത്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിലും ജാഗ്രതാ നിർദ്ദേശമുണ്ട്. മഴ കനക്കുന്ന ഡൽഹിയിലും നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.




