പകർച്ചവ്യാധിയിൽ വിറച്ച് കേരളം: ഇന്ന് മാത്രം 13,849 പനിബാധിതർ

സംസ്ഥാനത്ത് പകർച്ചപ്പനിയും മറ്റ് പകർച്ചവ്യാധികളും അതീവ ഗുരുതരമായ രീതിയിൽ പടർന്നുപിടിക്കുന്നു. ഇന്ന് മാത്രം സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 13,849 പേരാണ് പകർച്ചപ്പനി ബാധിച്ച് ചികിത്സ തേടിയത്. ഇതിന് പുറമെ ഷിഗെല്ല, ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, ചിക്കൻപോക്സ്, മലേറിയ തുടങ്ങിയ മാരക പകർച്ചവ്യാധികളും വിവിധ ജില്ലകളിൽ വൻതോതിൽ വ്യാപിക്കുകയാണ്.
സംസ്ഥാനത്ത് ഇന്ന് മാത്രം 19 പേർക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട്, തൃശ്ശൂർ, കണ്ണൂർ, തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ഷിഗെല്ല റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ കോഴിക്കോട് ജില്ലയിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷം; ഇന്ന് മാത്രം ഒൻപത് പേർക്കാണ് ഇവിടെ ഷിഗെല്ല സ്ഥിരീകരിച്ചത്.
മറ്റ് പകർച്ചവ്യാധികളുടെ ഇന്നത്തെ ആകെ കണക്കുകൾ പരിശോധിക്കുമ്പോൾ 68 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ 297 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. സംസ്ഥാനത്ത് ഇന്ന് 14 പേർക്ക് എലിപ്പനിയും, 15 പേർക്ക് മഞ്ഞപ്പിത്തവും കണ്ടെത്തി. ഉയർന്ന നിരക്കിൽ രോഗവ്യാപനം തുടരുന്ന ചിക്കൻപോക്സ് ഇന്ന് 80 പേർക്കാണ് സ്ഥിരീകരിച്ചത്. ഇതിന് പുറമെ നാല് പേർക്ക് മലേറിയയും അതീവ ജാഗ്രത വേണ്ട അമീബിക് മസ്തിഷ്ക ജ്വരവും മങ്കിപോക്സും ഇന്ന് ഒരാൾക്ക് വീതം സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ട്.
വർദ്ധിച്ചുവരുന്ന ഈ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും, ശുചിത്വ പരിപാലനത്തിലും പ്രതിരോധ പ്രവർത്തനങ്ങളിലും വിട്ടുവീഴ്ച ചെയ്യരുതെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.




