മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ലെന്ന് തമിഴ്‌നാട് സർക്കാർ

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കാനുള്ള കേരള സർക്കാരിന്റെ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും വ്യക്തമാക്കി തമിഴ്‌നാട് സർക്കാരിന്റെ നയപ്രഖ്യാപനം. നിലവിലെ അണക്കെട്ടിന്റെ അറ്റകുറ്റപ്പണികളുമായി മുന്നോട്ടു പോകുമെന്നും കേരളത്തിന്റെ ശ്രമങ്ങൾ തടയുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കുന്നുണ്ട്. തമിഴ്‌നാട്ടിൽ പുതുതായി അധികാരമേറ്റ വിജയ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിലാണ് കേരളത്തെ നേരിട്ട് ബാധിക്കുന്ന ഈ നിർണ്ണായക നിലപാടുള്ളത്. അണക്കെട്ട് ഉൾപ്പെടെയുള്ള അന്തർസംസ്ഥാന വിഷയങ്ങളിൽ മുൻപുണ്ടായിരുന്ന ദ്രാവിഡ പാർട്ടികളുടെ അതേ കർശന നിലപാട് തന്നെയാണ് തമിഴക വെട്രി കഴകം (TVK) സർക്കാരും തുടരുന്നതെന്ന് ഇതോടെ വ്യക്തമായി.
തമിഴ്നാട് നിയമസഭയിൽ പുതിയ അംഗങ്ങളെ അഭിനന്ദിച്ചുകൊണ്ട് ഗവർണറാണ് നയപ്രഖ്യാപന പ്രസംഗം നടത്തിയത്. ടിവികെ ജാതിക്കും മതത്തിനും പണത്തിനും അതീതമായ പാർട്ടിയാണെന്ന് വ്യക്തമാക്കിയ പ്രസംഗത്തിൽ പെരിയാർ, അണ്ണാദുരൈ, അംബേദ്കർ എന്നിവരുടെ ആദർശ നാമങ്ങൾ പരാമർശിച്ചു. മുൻ ഭരണകക്ഷിയായ ഡിഎംകെയ്‌ക്കെതിരെ രൂക്ഷമായ വിമർശനവും നയപ്രഖ്യാപനത്തിലുണ്ട്. മുൻ സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തുണ്ടായ ലഹരിയൊഴുക്ക് തടയാൻ സാധിച്ചില്ലെന്നും, ഇതാണ് കുറ്റകൃത്യങ്ങൾ പെരുകാൻ കാരണമായതെന്നും ഗവർണർ കുറ്റപ്പെടുത്തി. തമിഴ്‌നാടിന്റെ പരമ്പരാഗതമായ ദ്വിഭാഷാ നയം തന്നെ സംസ്ഥാനത്ത് തുടരുമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു.
കേന്ദ്ര സർക്കാരിന്റെ വിവിധ നയങ്ങൾക്കെതിരെ കടുത്ത രാഷ്ട്രീയ വിയോജിപ്പാണ് പുതിയ വിജയ് സർക്കാർ പ്രകടിപ്പിച്ചത്. കേന്ദ്രത്തിന്റെ ത്രിഭാഷാ നയം അംഗീകരിക്കുന്നതുമായി സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രവിഹിതത്തെ ബന്ധിപ്പിക്കുന്ന നടപടിയെ കടുത്ത ഭാഷയിൽ സർക്കാർ വിമർശിക്കുകയും ഗവർണർ ഈ കേന്ദ്രവിരുദ്ധ പരാമർശം സഭയിൽ വായിക്കുകയും ചെയ്തു. സഭയിലെ മുൻകാല കീഴ്‌വഴക്കങ്ങൾ പൂർണ്ണമായി പിന്തുടർന്നാണ് വിജയ് സർക്കാരിന്റെ ആദ്യ സഭാ സമ്മേളന നടപടികൾ ആരംഭിച്ചത്. സമ്മേളനത്തിന്റെ തുടക്കത്തിൽ 'തമിഴ് തായ് വാഴ്ത്ത്' ആലപിക്കുകയും തുടർന്ന് ദേശീയഗാനത്തോടെ ചടങ്ങുകൾ അവസാനിപ്പിക്കുകയും ചെയ്തു. അതേസമയം ചടങ്ങിൽ 'വന്ദേമാതരം' ആലപിച്ചില്ല എന്നതും ശ്രദ്ധേയമായി.




