കോഴിക്കോട് വിലങ്ങാട് വനത്തിനുളളില്‍ ആളുകള്‍ കുടുങ്ങിയെന്ന് സംശയം
കോഴിക്കോട് വിലങ്ങാട് നാദാപുരം മുടി വനമേഖലയിൽ വിനോദസഞ്ചാരികൾ കുടുങ്ങിയതായി ശക്തമായ സംശയം. വനത്തിനുള്ളിൽ നിന്ന് ആളുകൾ നിലവിളിക്കുന്ന ശബ്ദവും മൊബൈൽ ടോർച്ചിന്റെ വെളിച്ചവും കണ്ടതായി നാട്ടുകാരും വനംവകുപ്പ്…

കോഴിക്കോട് വിലങ്ങാട് നാദാപുരം മുടി വനമേഖലയിൽ വിനോദസഞ്ചാരികൾ കുടുങ്ങിയതായി ശക്തമായ സംശയം. വനത്തിനുള്ളിൽ നിന്ന് ആളുകൾ നിലവിളിക്കുന്ന ശബ്ദവും മൊബൈൽ ടോർച്ചിന്റെ വെളിച്ചവും കണ്ടതായി നാട്ടുകാരും വനംവകുപ്പ് അധികൃതരും സ്ഥിരീകരിച്ചു. കാടിന് സമീപത്തായി വടകര ആർടിഒ (RTO) പരിധിയിൽ രജിസ്റ്റർ ചെയ്ത രണ്ട് ബൈക്കുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
പ്രമുഖ വിനോദസഞ്ചാര കേന്ദ്രവും വ്യൂ പോയിന്റുമായ മുടിയിലേക്ക് വിലങ്ങാട് വഴിയാണ് സഞ്ചാരികൾ സാധാരണയായി ട്രക്കിംഗിനായി പോകാറുള്ളത്. മുകളിൽ പോയി തിരികെ ഇറങ്ങുന്നതിനിടെ സംഘത്തിന് വഴിതെറ്റിയതാകാമെന്നാണ് പ്രാഥമിക നിഗമനം. കാട്ടാനകൾ സ്ഥിരമായി ഇറങ്ങുന്ന അതീവ അപകടമേഖലയാണിത് എന്നതിനാൽ നാട്ടുകാരും അധികൃതരും വലിയ ആശങ്കയിലാണ്.
വനത്തിനുള്ളിൽ നിന്ന് അസ്വാഭാവികമായ ശബ്ദം കേട്ടതോടെ നാട്ടുകാരാണ് വനംവകുപ്പിനെ വിവരമറിയിച്ചത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ മുകളിൽ ടോർച്ച് വെളിച്ചം മിന്നുന്നത് നേരിട്ട് കാണുകയായിരുന്നു. നിലവിൽ നാദാപുരത്തു നിന്നുള്ള ഫയർഫോഴ്സ് സംഘവും വനംവകുപ്പ് അധികൃതരും വിലങ്ങാട്ട് എത്തിച്ചേർന്നിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനും സുരക്ഷിതമായി പുറത്തെത്തിക്കാനുമായി രക്ഷാപ്രവർത്തകർ വനത്തിനുള്ളിലേക്ക് പുറപ്പെട്ടിരിക്കുകയാണ്.




