
വക്കം ഷാഹിന വധക്കേസ്: പ്രതിക്ക് 23 വർഷം കഠിനതടവും ജീവപര്യന്തവും
വക്കം ഷാഹിന വധക്കേസിലെ പ്രതി വർക്കല വെട്ടൂർ റാത്തിക്കൽ ദാറുൽ സലാം വീട്ടിൽ നസിമുദീ (44)ന് 23 വർഷം കഠിന തടവും ജീവപര്യന്തവും ശിക്ഷ. തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി (7) ജഡ്ജി പ്രസൂൺ മോഹനാണ് ശിക്ഷിച്ചത്. 2016 ഒക്ടോബർ 25നായിരുന്നു കേസിനാസ്പദമായ സംഭവം. വക്കം യൂനുസ് മുക്ക് സാജൻ നിവാസിൽ ഷാജഹാന്റെ ഭാര്യ ഷാഹിനയെ കുത്തിക്കൊല്ലുകയും ഷാഹിനയുടെ മരുമകൾ ജസിയയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്. ജസിയയുടെ സഹോദരിയുടെ ഭർത്താവാണ് പ്രതി നസിമുദീൻ.
നസിമുദീനും ഭാര്യയും തമ്മിൽ പിണക്കത്തിലായിരുന്നു. ഇതിന് കാരണം ജസിയയാണെന്ന് ആരോപിച്ചായിരുന്നു അക്രമം. ജസിയയെ കൊലപ്പെടുത്താൻ ശ്രമിക്കുന്നത് തടയാൻ ശ്രമിച്ച ഷാഹിനയെ പലതവണ കുത്തി. ജസിയയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഓരോ കുറ്റത്തിനും പ്രത്യേകമാണ് ശിക്ഷ വിധിച്ചത്. കൊലപാതകത്തിന് ജീവപര്യന്തം തടവും 4.5 ലക്ഷം രൂപ പിഴയും വിധിച്ചു. കൊലപാതകശ്രമത്തിന് 10 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. വീട്ടിൽ അതിക്രമിച്ചു കടന്നതിന് 10 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ദേഹോപദ്രവം ഏൽപ്പിച്ചതിന് മൂന്നു വർഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. 23 വർഷത്തെ ശിക്ഷ കഴിഞ്ഞ് നസിമുദീൻ ജീവപര്യന്തം ശിക്ഷ പ്രത്യേകം അനുഭവിക്കണമെന്നും കോടതി വിധി ന്യായത്തിൽ പറഞ്ഞു.